Breaking News

നിഷേധ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതുപ്രകാരം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഇതിനുള്ള അവകാശം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. 

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒമ്പത് വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലാണ് ഇന്ന് വിധിപറഞ്ഞത്. 

ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പതിനാലാമതായി 'ഇതൊന്നുമല്ല' -എന്നതു കൂടി ഉള്‍പ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകരെ അനുവദിക്കണമന്നാണ് ഉത്തരവ്. ഏറ്റവും അടുത്ത തിരഞ്ഞെടുപ്പില്‍തന്നെ നിഷേധ വോട്ടിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ജനപ്രാതിനധ്യ നിയമമനുസരിച്ച് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലത്ത വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തെത്തി വിവരം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ സംവിധാനമൊരുങ്ങുന്നത്.

ഹര്‍ജിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ , നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. നിഷേധ വോട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശുപാര്‍ശചെയ്ത് 2001 ഡിസംബര്‍ 10നും 2004 ജൂലായ് 5നും കേന്ദ്രത്തിന് കത്തുനല്‍കിയതായും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.