Breaking News

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് കുറ്റക്കാരന്‍

കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. ലാലുവിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കുന്നതാവും ശിക്ഷാവിധി. രണ്ടുവര്‍ഷത്തിലധികം തടവുശിക്ഷ ലഭിച്ചാല്‍ അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം റദ്ദാവും.

പതിനേഴുവര്‍ഷത്തിനുശേഷമാണ് കേസില്‍ വിധിവരുന്നത്. ലാലുവിനു പുറമെ കോണ്‍ഗ്രസ് നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ മിശ്രയും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളുമുള്‍പ്പെടെ കേസിലെ 45 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

മുന്‍പ് ബിഹാറിലുള്‍പ്പെട്ടിരുന്ന വെസ്റ്റ് സിങ്ഭും ജില്ലയിലെ ചൈബാസ ട്രഷറിയില്‍നിന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പേരില്‍ 37.7 കോടി തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയിരുന്നത്. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചതിനേത്തുടര്‍ന്ന് കേസ് തലസ്ഥാനമായ റാഞ്ചിയിലേക്ക് മാറ്റിയിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണ വകുപ്പിനുവേണ്ടിയുള്ള കാലിത്തിറ്റ, മരുന്ന്, മൃഗസംസരക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതായി വ്യാജരേഖ ഉണ്ടാക്കി പണംതട്ടിയതായി സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍പും കൃത്രിമം നടന്നിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് ജഗന്നഥ മിശ്രയെയും പ്രതി ചേര്‍ത്തത്. 1996ല്‍ പുറത്തുവന്ന കേസില്‍ 1997 ജൂണ്‍ 17ന് പ്രോസിക്യൂട്ടു ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ലാലു ജൂലായ് 25ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

കേസില്‍ സി.ബി.ഐ. എടുത്തിട്ടുള്ള 53 കേസുകളില്‍ നാല്‍പ്പത്തിയഞ്ചാമത്തേതിലാണ് ജഡ്ജി പ്രവാസ് കുമാര്‍ സിങ് വിധി പറഞ്ഞത്. ലാലുപ്രസാദ് യാദവ് പ്രതിയായ അഞ്ചു കേസുകളില്‍ ആദ്യത്തേതാണിത്. വിധി കേള്‍ക്കാന്‍ ഞായറാഴ്ച ലാലു റാഞ്ചിയിലെത്തിയിരുന്നു. ശിക്ഷിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പാര്‍പ്പിക്കാന്‍ റാഞ്ചിയിലെ കോട്ട്‌വാറിലുള്ള ബിര്‍സാ മുണ്ടാ ജയിലില്‍ പ്രത്യേക സെല്ല് തയ്യാറാക്കിയിട്ടുണ്ട്.