Breaking News

കണ്ണൂര്‍ സമ്പൂര്‍ണ ഇ-ഡിസ്ട്രിക്ട് ജില്ല

പരീക്ഷണാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഇ-ഡിസ്ട്രിക്ട് പദ്ധതി ഏറ്റവും ഭംഗിയായി ചെയ്തതിന്റെ അംഗീകാരം കണ്ണൂര്‍ ജില്ല നേടി. ഇന്ത്യയിലാകെ 50 ജില്ലകളിലാണ് ഈ പദ്ധതി തുടങ്ങിയത്. വില്ലേജുതലത്തിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍, ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും താലൂക്കുകളിലും ഓണ്‍ലൈന്‍ സേവനം ഉറപ്പാക്കിയതിനാലാണ് കേന്ദ്രസര്‍ക്കാര്‍ കണ്ണൂരിനെ മികച്ച ജില്ലയായി തിരഞ്ഞെടുത്തത്. ഇതിനൊപ്പം കണ്ണൂരിനെ സമ്പൂര്‍ണ ഇ-ഡിസ്ട്രിക്ടായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. 

റവന്യൂ വകുപ്പിലെ 23 സേവനങ്ങളാണ് ആദ്യം ഓണ്‍ലൈനില്‍ നല്കിയത്. 10 ലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കിയതോടെയാണ് സമ്പൂര്‍ണ ഇ-ഡിസ്ട്രിക്ടായി കണ്ണൂരിനെ പ്രഖ്യാപിച്ചത്. ഇ-ഡിസ്ട്രിക്ട് ആവുന്നതോടെ സര്‍ക്കാറോഫീസിലേക്കുള്ള മിക്കവാറും അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്കാനാവും. സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമായതോടെ സുതാര്യവും അഴിമതിരഹിതവുമായെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

ഇ-ഡിസ്ട്രിക്ട് പദ്ധതി വിജയിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കും അക്ഷയ സംരംഭകര്‍ക്കും ചടങ്ങില്‍ ഉപഹാരംനല്കി. തഹസില്‍ദാര്‍മാരായ സി.എം.ഗോപിനാഥന്‍(കണ്ണൂര്‍), കെ.സുബൈര്‍ (തലശ്ശേരി), കെ.രാധാകൃഷ്ണന്‍(തളിപ്പറമ്പ്) എന്നിവര്‍ക്കും വില്ലേജ് ഓഫീസര്‍മാരായ സി.രാധാകൃഷ്ണന്‍ (ചിറക്കല്‍), ആശിഖ്(എടക്കാട്), രാഘവന്‍ (ചെറുതാഴം), ഷെറില്‍ബാബു(മാടായി), കെ.കെ.സുനിഷ (പാപ്പിനിശ്ശേരി), കെ.വി.അബ്ദുള്‍റഷീദ് (കുറുമാത്തൂര്‍), എന്‍.സീമ(കൂത്തുപറമ്പ്), വി.മനോജ്(കോടിയേരി) എന്നിവര്‍ക്കും നിടിയേങ്ങ, ഏഴാംമൈല്‍, പയ്യന്നൂര്‍, തൃക്കണ്ണാപുരം, പുതിയതെരു, നാരങ്ങാപ്പുറം എന്നീ അക്ഷയ സംരംഭകര്‍ക്കുമാണ് മന്ത്രി ഉപഹാരംനല്കിയത്. 

കളക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള, നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ്, അസി. കളക്ടര്‍ അഥീല അബ്ദുള്ള, ഐ.ടി.പ്രോജക്ട് മുന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി.നൗഫല്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ സി.എഫ്.ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു. എ.ഡി.എം. ഒ.മുഹമ്മദ് അസ്‌ലം സ്വാഗതവും, അക്ഷയ ജില്ലാ അസി. കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് നന്ദിയും പറഞ്ഞു.