Breaking News

തിരഞ്ഞെടുപ്പില്‍ തോറ്റതിന് കുടുംബത്തിലെ 22 പേരെ വിഷം കൊടുത്ത് കൊന്നു

തിരഞ്ഞെടുപ്പില്‍ കുടുംബത്തിലൊരാളോട് തോറ്റതിന്റെ വിരോധത്തില്‍ ബന്ധുക്കളായ 22 പേരെ വിഷംകൊടുത്ത് കൊന്ന കേസില്‍ പാകിസ്താനില്‍ പ്രാദേശിക രാഷ്ട്രീയ നേതാവിനെ പോലീസ് തിരയുന്നു.

അര്‍സല്‍ ഖാന്‍ ഖിച്ചി എന്നയാളാണ് ബന്ധുവീട്ടുകാര്‍ക്ക് വിഷംകൊടുക്കാനായി പാചകക്കാരനെ നിയോഗിച്ചത്. ജൂണ്‍ ഒമ്പതിനായിരുന്നു സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ ബന്ധുക്കളിലൊരാളോട് തോറ്റതാണ് വിരോധത്തിനു കാരണം. ഇയാള്‍ നിലവില്‍ ദുബായിലുണ്ടെന്നാണ് വിവരം.

മുഹമ്മദ് റഫീഖ് എന്ന പാചകക്കാരനെ ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ അര്‍സല്‍ തനിക്ക് ഒരു ലക്ഷം പാകിസ്താന്‍ രൂപ തന്നതായി ഇയാള്‍ പോലീസിനോടു സമ്മതിച്ചു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് 50 പേര്‍ ബോധരഹിതരായിരുന്നു. ഇതില്‍ 22 പേര്‍ മരിച്ചു.