Breaking News

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: നസീറടക്കം 13 പേര്‍ കുറ്റക്കാര്‍;

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി പ്രതികളുടെ ശിക്ഷ വിധിച്ചു. കേസില്‍ ഉള്‍പെട്ട 24 പ്രതികളില്‍ ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ ഉള്‍പെടെ 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി വിധിച്ചു. ഇവരില്‍ വിചാരണ നേരിട്ട 18 പ്രതികളില്‍ അഞ്ച് പേരെ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ കുറ്റവിമുക്തരാക്കി. മുഹമ്മദ് നൈനാന്‍, ബദറുദീന്‍, പി.കെ അനസ്, സിനാജ്, അബ്ദുള്‍ ഹമീദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ പറ്റാത്തതുകൊണ്ടാണ് വെറുതെ വിട്ടത്.

അബ്ദുള്‍ ജലീലും, സര്‍ഫ്രാസ് നവാസും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളില്‍ ഉള്‍പെടുന്നു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

കശ്മീരില്‍ ആയുധ പരിശീലനത്തിനായി യുവാക്കളെ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കേസ്. ലഷ്‌കറെ തൊയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുന്നതായി എന്‍.ഐ.എ. ആരോപിച്ചിരുന്നു. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികള്‍ക്ക് പാകിസ്താന്‍ വഴി ലക്ഷങ്ങളുടെ ഫണ്ടാണ് ലഭിച്ചിരുന്നതെന്ന് എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി.

ദേശവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്നീ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ആകെ 24 പ്രതികളാണുണ്ടായിരുന്നത്. പ്രതികളായ നാല് മലയാളികള്‍ പരിശീലനം കഴിഞ്ഞ് 2008 ഒക്‌ടോബറില്‍ കശ്മീരില്‍ വെച്ച് സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

പാകിസ്താനിലേക്ക് നുഴഞ്ഞുകയറാനായി അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാലു യുവാക്കള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിരുന്നതായി എന്‍.ഐ.എ. കണ്ടെത്തി. പ്രതികളായ പാകിസ്താന്‍ സ്വദേശി വാലി എന്ന അബ്ദുര്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. ബാക്കിയുള്ള 18 പേരാണ് രഹസ്യ വിചാരണ നേരിട്ടത്.