Breaking News

ഭാര്യയും മക്കളും യാചിച്ചിട്ടും കാലിയ റഫീഖ് മുത്തലിബിനെ വെട്ടിക്കൊന്നു

കാസര്‍കോട്: ഉപ്പള മണ്ണംകുഴിയിലെ ഫ്ലാറ്റിനു  മുന്നില്‍ വെച്ച് ഉപ്പള പത്വാടി സ്വദേശിയായ അബ്ദുല്‍ മുത്തലിബി(38)നെ ഗുണ്ടാ സംഘത്തലവന്‍ കാലിയാ റഫീഖ് നിര്‍ദാക്ഷിണ്യം വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി.

മുത്തലിബിന്റെ ഭാര്യ മഞ്ചേശ്വരം ഉദ്യാവറിലെ ഹസീന നാലുമാസം പ്രായമുള്ള കൈക്കുഞ്ഞ്  നയാനുമായി ഓടിയെത്തി കുഞ്ഞിനെ ഓര്‍ത്തെങ്കിലും ഭര്‍ത്താവിനെ  കൊല്ലരുതെന്ന്  കരഞ്ഞുപറഞ്ഞ്  കാലുപിടിച്ചെങ്കിലും അവരുടെ മനസലിഞ്ഞില്ല.

ഹസീനയുടെയും ഒപ്പമുണ്ടായിരുന്ന ഉപ്പള എ.ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മക്കളുമായ  സംസം,സുല്‍ത്താന എന്നിവരുടെയും മുന്നില്‍വെച്ചാണ് മുത്തലീബിനെ പകയോടെ കാലിയാ റഫീഖും സംഘവും തുരുതുരാ വെട്ടിക്കൊന്നത്.

തന്നെ ചതിച്ചവനാണ് മുത്തലിബെന്നും  മാറി നിന്നില്ലെങ്കില്‍ നിങ്ങളേയും കുട്ടികളേയും കൊല്ലുമെന്നും ഹസീനയോട് റഫീഖ് ആക്രോശിച്ചു. മുത്തലീബ്  മാരുതി കാറില്‍ ഫ്ലാറ്റില്‍ നിന്നും രാത്രി 11.45 മണിയോടെ പുറത്തേക്കു പോകുമ്പോള്‍ ഫ്ലാറ്റിനു മുന്നില്‍ തടഞ്ഞുനിര്‍ത്തിയാണ് കാര്‍ അടിച്ചുതകര്‍ത്തശേഷം മുത്തലിബിനെ പുറത്തേക്ക് വലിച്ചിട്ട് വെട്ടിയും വെടിവെച്ചും കൊന്നത്.

ദേഹത്ത് 16 ഓളം  വെട്ടേറ്റ മുത്തലിബിനെ റഫീഖും സംഘവും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട്  നാട്ടുകാര്‍ ചേര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തൊക്കോട്ട് വെച്ച് മുത്തലിബ് മരണപ്പെടുകയായിരുന്നു.

മുത്തലീബിന്റെ സ്വന്തം ഫ്ലാറ്റിനു മുന്നില്‍ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. രണ്ടുവര്‍ഷം മുമ്പാണ് ഒരേ സംഘത്തില്‍പെട്ട മുത്തലിബും റഫീഖും തമ്മില്‍ ശത്രുതയിലായത്. ഇതിനുശേഷം കര്‍ണാടകയില്‍ വെച്ച് ഒരു കഞ്ചാവു കേസില്‍ റഫീഖും സംഘവും അറസ്റ്റിലായിരുന്നു. ഈ കേസില്‍ തന്നെ ഒറ്റു കൊടുത്തത് മുത്തലിബും ഭാര്യ ഹസീനയുടെ അകന്ന ബന്ധുവായ സിദ്ധിഖുമാണെന്ന് റഫീഖ് വിശ്വസിച്ചിരുന്നു.

ഇതിനു പകവീട്ടാന്‍ സിദ്ധിഖിനെ കന്യാനയില്‍ വെച്ച് റഫീഖും സംഘവും ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഈ സംഭവത്തിനുശേഷം മുത്തലിബും റഫീഖും  പരസ്പരം ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ റഫീഖ് മുത്തലിബിനെ ചതിയില്‍പെടുത്തിയാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഉപ്പള പത്വാടിയിലെ ഖയറു മന്‍സിലില്‍ പരേതനായ എ.പി.അബ്ദുല്ല- ബീവി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട മുത്തലിബ്. ഉപ്പളയില്‍ ഇറച്ചിക്കട നടത്തുന്ന സാഹിര്‍, നൂര്‍ അലി, ഷാഹുല്‍ ഹമീദ്, ഹയറുന്നിസ, സെറീന, റഹ്മത്ത് എന്നിവര്‍ സഹോദരങ്ങളാണ്.