Breaking News

മലാല താലിബാന്‍ കാലത്തെ ആന്‍ ഫ്രാങ്ക്‌

നാസി ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെപ്പോലെ സ്വതന്ത്രജീവിതം വഴിമുട്ടിയപ്പോഴാണ് മലാല എന്ന പാകിസ്താന്‍ പെണ്‍കുട്ടിയും ഡയറിയെഴുതാന്‍ തുടങ്ങിയത്. നാസി വേട്ടക്കിടെ ജീവന്‍ കൈയിലെടുത്ത് ഒളിയിടങ്ങളില്‍ അജ്ഞാതവാസത്തിന് വിധിക്കപ്പെട്ട ആനിന് കൂട്ടുകൂടാനോ പങ്കുവെക്കാനോ ആരുമില്ലാത്തതുകൊണ്ടായിരുന്നു കിറ്റിയെന്ന ഓമനപ്പേരില്‍ ഡയറി എഴുതിയത്. എന്നാല്‍ മലാലയ്ക്ക് തീവ്രവാദവും യുദ്ധവും നരകമാക്കിയ പാക്കിസ്താന്‍ മണ്ണില്‍നിന്ന് തന്റെ ജീവിതം പറയാന്‍ ഇന്റര്‍നെറ്റ് കൂട്ടുണ്ടായിരുന്നു. അവള്‍ക്ക് ബ്ലോഗ്‌വഴി പുറംലോകത്തോട് പറയാനായി. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ ജീവനെടുക്കുമെന്ന് അറിഞ്ഞാണ് കളിപ്രായത്തില്‍ പതിനൊന്നാം വയസ്സില്‍ മലാല തീക്കളി തുടങ്ങിയത്. സൈനിക ഹെലികോപ്റ്ററും താലിബാനും തന്റെ ഉറക്കം കെടുത്തിയ പേടി സ്വപ്നമാണ് 2009 ജനവരി മൂന്നിന് മലാല ഡയറിയില്‍ പങ്കുവെക്കുന്നത്. വഴിയിലൂടെ പോവുമ്പോള്‍ മറ്റാരോടോ ഫോണിലൂടെ നടത്തുന്ന കൊലവിളിപോലും അവളെ നടുക്കി. മറ്റെന്തിനേക്കാളും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനേര്‍പ്പെടുത്തിയ നിരോധനമാണ് ഈ കൊച്ചുകുട്ടിയെ അപകടകരമായ വഴിയിലേക്ക് നയിച്ചത്. യൂണിഫോമില്ലാതെ സ്‌കൂളില്‍ ചെല്ലണമെന്ന് പ്രിന്‍സിപ്പല്‍ പറയുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് നിറമണിഞ്ഞ് അവള്‍ സ്‌കൂളിലെത്തുന്നു. പക്ഷേ, അസംബ്ലിയില്‍ കളര്‍ വസ്ത്രത്തിന് പകരം അവരെ അധ്യാപകര്‍ നിറം മങ്ങിയ ഉടുപ്പുകളിടുവിച്ചു. താലിബാന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഒരു ദിവസം ഏറെ സങ്കടത്തോടെ അവള്‍ കുറിച്ചു: 'ഇനിയൊരിക്കലും' തനിക്ക് സ്‌കൂളില്‍ പോകാനാവില്ലെന്ന് അവധിപ്രഖ്യാപിച്ച പ്രിന്‍സിപ്പല്‍ സ്‌കൂള്‍ വീണ്ടും തുറക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. കള്ളപ്പേരില്‍ മലാല ബി.ബി.സി.യില്‍ തന്റെ ജീവിതം എഴുതിക്കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും സുന്ദരമായ പ്രകൃതിയില്‍ ജീവിതം ദുസ്സഹമാക്കുന്ന കാടന്‍ നിയമങ്ങളും ബോംബും തോക്കും വിറപ്പിക്കുന്ന രാപകലുകളും ആ കൗമാരക്കാരി പങ്കുവെച്ചു. ബ്ലോഗെഴുതാന്‍ അച്ഛനായിരുന്നു അവള്‍ക്ക് വഴികാട്ടി. ഒരു സ്‌കൂള്‍ ഉടമസ്ഥനായ അച്ഛന് താലിബാന്റെ വധഭീഷണിയുണ്ടായിരുന്നു. പെണ്‍പള്ളിക്കൂടങ്ങള്‍ താലിബാന്‍ കൂട്ടത്തോടെ ബോംബിട്ട് തകര്‍ത്തു. 2008-ല്‍ മാത്രം ഇവിടെ 150 സ്‌കൂളുകള്‍ അവര്‍ തകര്‍ത്തു.